എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Sunday, August 19, 2012


ഓര്‍മ്മ യിലൊരു  പെരുന്നാള്‍ ബാല്യം

റമദാനില്‍ കിട്ടിയ തുണ്ടു നാണയങ്ങള്‍ ചേര്‍ത്തുവെച്ച്, പെരുന്നാളിന് അണിയാന്‍ വളയും മാലയും റിബണും മുടിപ്പിന്നും വാങ്ങിക്കും. പെരുന്നാളിന്റെ തലേ ദിവസം മാസപ്പിറവി   കാണാന്‍ അയലത്തെ പെരുംപാറ  പുറത്തു കയറി നില്ക്കുന്നവരുടെ കൂടത്തില്‍ ഞങ്ങളുമുണ്ടാകും. ഓരോ കുഞ്ഞു നക്ഷത്രങ്ങളെയും ചൂണ്ടി, ഇതാണോ പെരുന്നാള്‍ എന്നു കൗതുകം കൂറി അവരെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. അപ്പോള്‍ അടുക്കളയില്‍ ഉമ്മയും സഹായികളും കൂടി പെരുന്നാള്‍പ്പായസത്തിനു  വേണ്ട കടല തൊലി കളയുകയാവും. എങ്ങാനും അന്നു തന്നെ മാസപ്പിറവി കണ്ടാലോ!  പായസത്തിലിടാന്‍  നല്ല നേന്ത്രപ്പഴം കിട്ടിയില്ലെന്ന്, സാധനങ്ങള്‍ക്കായി അങ്ങാടിയില്‍ പോകുന്ന മൊയ്തുക്ക ഉമ്മയോട് പറയും.  നീ സൂക്ഷിച്ചു നോക്കി വാങ്ങിക്കാത്തതല്ലേ എന്നു ഉമ്മയുടെ തിരിച്ചുള്ള ശകാരം.  ഇതിനിടയില്‍ പായസപ്പിടി ഉരുട്ടിയുണ്ടാക്കുവാന്‍ ഞങ്ങള്‍ കുട്ടികളും ഒപ്പം കൂടും. ആ പായസത്തിന്റെ പങ്ക് അയല്‍ വീടുകളിലൊക്കെ ഞങ്ങളാണ് എത്തിക്കുക. വേലികളില്ലാത്ത അന്നത്തെ അയല്‍പക്കങ്ങളില്‍ പായസമധുരം സ്നേഹപ്പാലാഴി തീര്‍ക്കുന്നത് ഞങ്ങള്‍ അനുഭവിച്ചവരാണ്.

മയിലാഞ്ചിയിലകള്‍ അലക്കുകല്ലില്‍ വെച്ചരച്ചു, കൈവെള്ളയില്‍ പുളിയിലപ്പുറത്തു തേച്ചുപിടിപ്പിക്കും. നഖങ്ങളില്‍ മയിലാഞ്ചിയിടും. മയിലാഞ്ചിച്ചോപ്പ് കാണാനുള്ള തിടുക്കം കൊണ്ട്, സമയമെത്തും മുമ്പേ തന്നെ കഴുകും, നിരാശപ്പെടും. പുത്തനുടുപ്പ്‌ ഇട്ടും അഴിച്ചും പിന്നെയുമിട്ടും ഭംഗി നോക്കും. അതിന്‍റെ മണം പിടിക്കും. രണ്ട് പെരുന്നാളുകള്‍ക്കും പിന്നെ സ്കൂള്‍ പൂട്ടിത്തുറക്കുമ്പോഴുമാണ് അക്കാലം പുത്തനുടുപ്പുകള്‍ കിട്ടുക. ഇപ്പോഴത്തെ ഭാഗ്യശാലികളായ  കുട്ടികള്‍ക്ക് ആ അര്‍ത്ഥത്തില്‍  ഇന്നിപ്പോള്‍ എന്നും പെരുന്നാളാണ്. ഞങ്ങള്‍ക്കന്നു ഉപ്പ നാദാപുരത്ത് നിന്ന്  'ഫോറിന്‍ കുപ്പായ'വും പാവാടയും റമദാന്‍ തുടങ്ങുന്നതിനു മുന്പേ വാങ്ങിച്ചു തുന്നിക്കാന്‍ കൊടുക്കും. ഗള്‍ഫ്‌ തുണിത്തരങ്ങള്‍ കിട്ടുന്നത് നാദാപുരത്തായിരുന്നു അന്നൊക്കെ. പെരുന്നാള്‍ ഒത്തു കൂടലിന്‍റെ ദിനമായിരുന്നു. അടുത്ത കുടുംബവീടുകളിലും അയല്‍പക്കങ്ങളിലും സ്നേഹസന്ദര്‍ശനം.. പരസ്പരം സന്തോഷം പങ്കിടല്‍.. അവിടുത്തെ കുട്ടികളോട് സ്വന്തം തട്ടത്തിന്റെയും ഉടുപ്പിന്റെയും മേനി പറച്ചില്‍  ഉമ്മമാരുടെ വിഷയം.

പെരുന്നാളിന് മാത്രമുണ്ടാക്കുന്ന തേങ്ങാച്ചോറിന്റെ   സ്വാദ് ഇന്നും നാവിലുണ്ട്. വെന്ത പച്ചത്തേങ്ങയുടെ വേറിട്ട മണം പൊലിപ്പിക്കുന്ന നെയ്ച്ചോറും തേങ്ങാച്ചോറും  ഇപ്പോഴും കൊതിപ്പിക്കുന്നു. വീട്ടില്‍ തന്നെയുണ്ടാക്കുന്ന പശുവിന്‍ നെയ്യാണ് നെയ്ചോറിനു ഉപയോഗിക്കുക. തേങ്ങാ വെന്തു കിട്ടുന്ന 'കക്കന്‍' എന്ന ആ ഊറല്‍ തിന്നാന്‍ ഞങ്ങള്‍ മത്സരിക്കും.

വിശേഷിച്ചും നാട്ടിലെ ഈ മഴക്കാലത്തെ പെരുന്നാള്‍ എന്‍റെ ഓര്‍മ്മയിലേക്ക് കൊണ്ടുവരുന്നത് നനുത്ത, കുസൃതിയാര്‍ന്ന കുറെ അനുഭവങ്ങളാണ്. വഴുക്കലുള്ള പാറയിലെ അള്ളിക്കയറ്റം.. പൊത്തോന്നുള്ള വീഴ്ച.. വയല്‍ വരമ്പിലൂടെ എളാപ്പയുടെ വീടെത്താനുള്ള ഓട്ടം.. വീണും കൂടെയുള്ളവരെ വീഴ്ത്തിയും വെള്ളം തെറിപ്പിച്ചുള്ള പാച്ചില്‍.. പാവം കൂട്ടുകാരി റംലയെ എത്രവട്ടം ഞാന്‍ തള്ളിയിട്ടിരിക്കുന്നു! ഉപ്പയുടെ പെങ്ങളുടെ വീട്ടിലേക്കുള്ള കൊച്ചു കമ്പിപ്പാലത്തില്‍   ഞാന്‍ പേടിച്ചു പേടിച്ചു പതിയെ കയറുമ്പോള്‍ മറ്റേ അറ്റത്തു നിന്ന് ഇക്ക പാലം കുലുക്കുന്നത്.. ഓരോ ചുവടും സൂക്ഷിച്ചു ഒരുവിധം മറുകര പറ്റുന്നത്.. എരുമച്ചാണകം  ചവിട്ടാതിരിക്കാന്‍ ആഞ്ഞു ചാടിയപ്പോള്‍ അതില്‍ തന്നെ ഉരുണ്ടു വീണത്‌.. ചെറുതോണിയിലെ യാത്രക്കിടയില്‍ ചെറിയ ഇക്ക വെള്ളം തെറിപ്പിക്കാന്‍ നോക്കും. അന്ന് എന്നെക്കാളും വികൃതിയായിരുന്ന അവന്‍ ഇപ്പോള്‍ പഞ്ചപാവം! വൈയികിട്ടു ഇക്കമാരുടെ സൈക്കിള്‍ ചവിട്ടാന്‍ ഞാനും കൂടും. പഞ്ഞി മിട്ടായി വാങ്ങി പാവാട കീശയിലിട്ടു അതലിഞ്ഞില്ലാതെ ആയി പോയതും.. അങ്ങിനെ ഒരു പാട് സന്തോഷത്തിനും ആഹ്ലാദത്തിനും വഴിയൊരുക്കിയ പെരുന്നാളുകള്‍! ഇങ്ങിനി വരാത്തവണ്ണം അകന്നു പോയ നല്ല നാളുകള്‍.. ആ ഓര്‍മ്മകള്‍ക്ക് പായസ മധുരം..!



18 comments:

  1. ഓർമ്മകളിലെ നോമ്പിനും, പെരുന്നാളിനും മനം മയക്കുന്ന മണമാണ്‌. കാലമെത്ര കഴിഞ്ഞാലും വീണ്ടും വീണ്ടും മണക്കാനിഷ്ടപ്പെടുന്ന അത്തറിന്റെ സുഗന്ധം.. നന്നായിരിക്കുന്നു ഇത്താ പകർത്തി വെച്ച ഓർമ്മകൾ..

    ReplyDelete
  2. താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
    Replies
    1. anghine oru kada pacha kanan ayallo ..pudiya lokathilekku swaghatham ...ewdie wannathinu nandi

      Delete
  3. അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ ഇങ്ങള് ഇതെന്തിനുള്ള പുറപ്പാടാ ,,മനുഷ്യന്‍ ഈ ഗള്‍ഫില്‍ കിടന്നുറങ്ങി പെരുന്നാള്‍ നീക്കുമ്പോള്‍ ഓര്‍ക്കാന്‍ ഏറെ ഇഷ്ട്ടമുള്ള ഗ്രിഹാതുരത നിറഞ്ഞ പോസ്റ്റുമായി വന്നിരുക്കുന്നു ,,ഇതൊക്കെ വായിക്കുമ്പോള്‍ വല്ലാത്ത വേദന ,,കാലം കുറെ ആയെ നാട്ടില്‍ പെരുന്നാളിന് കൂടിയിട്ട്!! ..വീണ്ടും കാണാം ട്ടോ..

    ReplyDelete
    Replies
    1. ee aliya walum oru pawam prawasiyanu..16 wrsahnghalkku shesham kayinjah thawanthe valiya perunnal nattil koodi ...enthayalum vanthinum mindiyathinum thank's faisal

      Delete
  4. പെരുന്നാള്‍ ആണെങ്കിലും അല്ലെങ്കിലും ഞങ്ങള്‍ പടത്തിനപ്പുറത്തെ മൈലാഞ്ചി ചെടി തേടി പോകും ...കൊല്ലന്റെ ആലയിലെ തീ കത്തുന്ന മുരള്‍ച്ച മൈലാഞ്ചി ചെടികള്‍ക്കിടയിലൂടെ ഞാന്‍ നോക്കും ...അപ്പുണ്ണി നായര്‍ ഞങ്ങള്‍ മൈലാഞ്ചി ചെടി കൊമ്പോടെ മുറിക്കുന്നത് തടയാന്‍ വേലിക്കരികില്‍ നില്‍ക്കും ...മയമുണ്ണി മാപ്ലടെ മക്കള്‍ ആയോണ്ട ..ഇല്ലെങ്കില്‍ ഞാന്‍ തൊടീക്കില്ല ..ഇലകള്‍ മാത്രം പറിച്ചു തട്ടത്തിന്‍ അറ്റത്തു കെട്ടി ഇത്ത ഞങ്ങളെ കൂട്ടി വീട്ടിലെത്തുമ്പോള്‍ ഉമ്മ അച്ചപ്പവും അരീരവും കാരോലപ്പവും ഉണ്ടാക്കുന്ന തിരക്കിലാവും ..കൂടെ ആമിനോത്ത സഹായത്തിനുണ്ടാവും ...മഗ്രിബിന് പള്ളീള്‍ക്ക് ചീരിനി കൊടുക്കാനും അയല്വാസികലക്ക് പങ്കു വെക്കാനും ...പെരുന്നാള്‍ എത്രയെഴുതിയാലും തീരാത്ത ഓര്‍മ്മകള്‍ മനസ്സിലുണ്ട് ..ആ ഓര്‍മ്മകളെ തൊട്ടുണര്‍ത്തിയ കഥാ കാരിക്ക്

    ReplyDelete
    Replies
    1. ewdie wannu abiprayan parjathinum cheriya tharthilenkilum nighalude perunnal oramma panku vechathilum ...oru padu nanni ariyikkunu etne sahodarar abdul kader ...

      Delete
  5. ഗൃഹാതുരത്വം ഉണര്‍ത്തുന്ന രചന. നന്നായിട്ടുണ്ട്.ആശംസകള്‍

    ReplyDelete
    Replies
    1. thanks sir ..sar ewide wananthinum wayichathinum nanni...oru padu warshangalkkum munbu ariwu pakarnnu thannitund (kuttiady collegil vachu) orikkal koodi thank's

      Delete
  6. തേങ്ങാചോറിന്റെ ഓര്‍മ്മകള്‍ പകുത്തു തന്നതിന് നന്ദി

    ReplyDelete
  7. എത്ര ഓർത്താലും , പറഞ്ഞാലും കഴിയാത്ത കഥകൾ ഉണ്ട് ,
    ഹാ കാലമെന്ന യവനിക്കക് പിറകിൽ ഉയരാതെ മങ്ങി കിടക്കുന്ന ആ നല്ല ഓർമൾ
    ഇത് വായിച്ചപ്പോൾ ഒന്ന് പിന്നിലോട്ട് പൊയ്യി , ഒരു സ്വപ്ന യാത്ര

    ReplyDelete
    Replies
    1. നന്ദി വീടും വരിക തെറ്റുകള്‍ ചൂണ്ടി കാണിക്കുക ....

      Delete
  8. നല്ല പെരുന്നാള്‍ ഓര്‍മ്മകള്‍.....

    ReplyDelete
    Replies
    1. നന്ദി വാന്നതിനും സമയം കിട്ടുമ്പോള്‍ വരിക കുറ്റങ്ങള്‍ കുറവുകള്‍ ചൂണ്ടി കാണിക്കുക

      Delete
  9. വായിച്ചു. പെരുന്നാള്‍ ദിവസം നിസ്കാരത്തിനു ശേഷം വീടുകളില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ലഭിക്കാറുള്ള തെങ്ങാചോറിന്റെ മണം. സുഗന്ധമുള്ള ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയ രചന. ആശംസകള്‍.

    ReplyDelete